Proverbs 1

1യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.

2ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും
വിവേകവചനങ്ങളെ ഗ്രഹിപ്പാനും
3പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും
4അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും
ബാലന്നു പരിജ്ഞാനവും വകതിരിവും നല്കുവാനും
5ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും,
ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും
6സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും
ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.
7യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
8മകനേ, അപ്പന്റെ പ്രബോധനം കേൾക്ക;
അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;
9അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും
നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.
10മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.
11ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക;
നിൎദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.
12പാതാളംപോലെ അവരെ ജീവനോടെയും
കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സൎവ്വാംഗമായും വിഴുങ്ങിക്കളക.
13നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും;
നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.
14നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും;
നമുക്കു എല്ലാവൎക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ,
15മകനേ, നീ അവരുടെ വഴിക്കു പോകരുതു;
നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു.
16അവരുടെ കാൽ ദോഷം ചെയ്‌വാൻ ഓടുന്നു;
രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.
17പക്ഷി കാൺകെ വലവിരിക്കുന്നതു വ്യൎത്ഥമല്ലോ.
18അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു;
സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
19ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നേ;
അതു അവരുടെ ജീവനെ എടുത്തുകളയുന്നു.
20ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു;
വിശാലസ്ഥലത്തു സ്വരം കേൾപ്പിക്കുന്നു.
21അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽനിന്നു വിളിക്കുന്നു;
നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു:
22ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും
പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും
ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?
23എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ;
ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും;
എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.
24ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും
ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും
25നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും
എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു
26ഞാനും നിങ്ങളുടെ അനൎത്ഥദിവസത്തിൽ ചിരിക്കും;
നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും.
27നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും
നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ,
കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ.
28അപ്പോൾ അവർ എന്നെ വിളിക്കും;
ഞാൻ ഉത്തരം പറകയില്ല.
എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
29അവർ പരിജ്ഞാനത്തെ വെറുത്തല്ലോ;
യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
30അവർ എന്റെ ആലോചന അനുസരിക്കാതെ
എന്റെ ശാസന ഒക്കെയും നിരസിച്ചു കളഞ്ഞതുകൊണ്ടു
31അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും
തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.
32ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും;
ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.
33എന്റെ വാക്കു കേൾക്കുന്നവനോ നിൎഭയം വസിക്കയും
ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.
Copyright information for Mal1910